Saturday, 14 June 2014

ഖബ്‌റിലെ ചോദ്യം


ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ ഖുര്‍ആനില്‍ തെളിവുണ്ടോ?
                   ``
പാരത്രിക ജീവിതത്തിലും ലൗകിക ജീവിതത്തിലും ഉറച്ച വചനം കൊണ്ട്‌ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്നതാണ്‌'' എന്നര്‍ത്ഥം കുറിക്കുന്ന സൂറത്ത്‌ ഇബ്‌റാഹീമിലെ 27-ാം ആയത്ത്‌ ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ തെളിവാണെന്ന്‌ സര്‍വ്വ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്‌. 
എത്ര തവണയാണ്‌ ഖബ്‌റില്‍ ചോദ്യമുണ്ടാവുന്നത്‌?
                  ഇമാം ഖുര്‍ത്വുബി (റ) യുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും അഭിപ്രായം ചോദ്യം ഒരു പ്രാവശ്യമാണെന്നാണ്‌. എന്നാല്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍, സുഹ്‌രി, ത്വാഊസ്‌, അബൂനുഐം (റ) തുടങ്ങിയവരുടെ അഭിപ്രായം ഏഴ്‌ ദിവസം ചോദിക്കപ്പെടുമെന്നാണ്‌. ഇക്കാരണത്താലാണ്‌ സ്വഹാബാക്കള്‍ പരേതന്‌ വേണ്ടി ഏഴ്‌ ദിവസവും മറ്റുള്ളവര്‍ക്ക്‌ ഭക്ഷണം നല്‍കിപ്പോന്നത്‌. മുജാഹിദ്‌ (റ) പറയുന്നു: ഇബ്‌നു ജരീര്‍ (റ) നെ തൊട്ട്‌ ഉദ്ധരണം: വിശ്വാസിയോട്‌ ഏഴ്‌ ദിവസവും മുനാഫിഖിനോട്‌ 40 ദിവസവും ചോദിക്കപ്പെടും. 
ഒരിക്കല്‍ മൂന്ന്‌ തവണ ചോദിക്കുമെന്ന്‌ ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അല്ലെങ്കില്‍ വ്യക്തികളിലേക്ക്‌ നോക്കി ചോദ്യസമയങ്ങളും വര്‍ദ്ധിക്കും. താഊസ്‌ (റ) പറഞ്ഞത്‌ ഖബാറാളികളെ ഏഴ്‌ ദിവസം നാശത്തില്‍ ആക്കപ്പെടും (ചോദ്യം ചോദിക്കും) എന്നാണ്‌. 
ഖബ്‌റിലെ ചോദ്യത്തിന്‌ ശേഷം വിശ്വാസിക്ക്‌ കിട്ടുന്ന അനുഗ്രഹത്തെ സംബന്ധിച്ച്‌ വീട്ടുകാരെ അറിയിക്കുന്നതിന്‌ വേണ്ടി ഖബ്‌റാളി മലക്കുകളോട്‌ സമ്മതം ചോദിക്കുമെന്നത്‌ ശരിയാണോ?
               ശരി തന്നെയാണ്‌. ഈ വിഷയം കന്‍സുല്‍ ഉമ്മാലിലും ബുശ്‌റല്‍ കഊബിലും വിവരിക്കുന്നുണ്ട്‌. 
ഖബ്‌റാളിയോട്‌ ചോദ്യം ഏത്‌ ഭാഷയിലായിരിക്കും?
                    പണ്ഡിത ഉദ്ധരണികള്‍ പരിശോധിച്ചപ്പോള്‍ മൂന്ന്‌ അഭിപ്രായങ്ങളാണ്‌ ഈ വിഷയത്തില്‍ കാണാന്‍ സാധിച്ചത്‌. ഒന്ന്‌ അറബിയില്‍, രണ്ട്‌ സുരിയാനി ഭാഷയില്‍, മൂന്ന്‌ ഓരോരുത്തരുടെയും ഭാഷയില്‍. ഇത്‌ ഹാശിയത്തുല്‍ ജമലില്‍ നോക്കിയാല്‍ കാണാം. 
ഇത്‌ സംബന്ധമായി അബ്‌ദുല്‍അസീസ്‌ ദബ്ബാഗിനോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരം സംഗ്രഹിക്കാം: ``ഖബ്‌റിലെ ചോദ്യം സുരിയാനി ഭാഷയിലാണ്‌. കാരണം ആ ഭാഷ മലക്കുകളുടെയും ആത്മാക്കളുടെയും ഭാഷയാണ്‌. മലക്കുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‌ ഖബ്‌റില്‍ ചോദ്യം ചോദിക്കുന്ന മലക്കുകളും. മറ്റ്‌ ആത്മാക്കള്‍ സുരിയാനി ഭാഷയില്‍ സംസാരിക്കുന്നത്‌ പോലെ മയ്യിത്തിന്റെ ആത്മാവും സുരിയാനി ഭാഷയില്‍ മറുപടി നല്‍കും'' (ഇബ്‌രീസ്‌).
ഇആനത്തുത്വാലിബീനിലും മറ്റും ശരിയായ അഭിപ്രായമായി പറഞ്ഞത്‌ ഓരോരുത്തരുടെയും ഭാഷയനുസരിച്ചായിരിക്കും ചോദ്യം എന്നാണ്‌. 
ജിന്നുകളോടും ഖബ്‌റിലെ ചോദ്യം ഉണ്ടാവുമെന്ന്‌ കേട്ടിട്ടുണ്ട്‌. ശരിയാണോ?
ശരിയാണ്‌.സ്വര്‍ഗ്ഗനരകങ്ങളില്‍ പ്രവേശിക്കലും വിചാരണയും ഖബ്‌റിലെ ചോദ്യവും മറ്റും മനുഷ്യരുടേത്‌ പോലെ ജിന്നുകള്‍ക്കും ഉണ്ടാവുമെന്ന്‌ ഫതാവല്‍ ഹദീസിയ്യയില്‍ ഇബ്‌നുഹജര്‍ (റ) പറയുന്നുണ്ട്‌.
രണ്ട്‌ മലക്കുകളും കൂടിയാണോ ചോദിക്കുന്നത്‌ അതോ ഒരാളാണോ?
                              ഇത്‌ സംബന്ധമായി ഇമാം സുയൂഥി (റ) തന്റെ ശറഹുസ്സ്വുദൂറില്‍ ഇപ്രകാരമാണ്‌ പറഞ്ഞത്‌: ഖുര്‍ത്വുബി (റ) പറയുന്നു: ഒരു ഹദീസില്‍ രണ്ട്‌ മലക്കുകള്‍ ചോദിക്കും എന്നും മറ്റൊരു ഹദീസില്‍ ഒരു മലക്ക്‌ ചോദിക്കും എന്നും വന്നിട്ടുണ്ട്‌. ഇവ തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം വ്യക്തികളെ പരിഗണിച്ചാണ്‌ വ്യത്യാസം. ജനങ്ങള്‍ പിരിഞ്ഞ്‌ പോകും നേരം ഒരു വ്യക്തിയുടെ അടുക്കല്‍ രണ്ട്‌ പേര്‍ ഒപ്പം എത്തുകയും രണ്ടു പേരും ഒപ്പം ചോദിക്കലും ഉണ്ടാകും. അവന്‍ ചെയ്‌തുകൂട്ടിയ തെറ്റുകള്‍ക്കനുസരിച്ചുള്ള കാഠിന്യതയാണത്‌. ചിലപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോകുന്നതിന്‌ മുമ്പും വരും. ചില വ്യക്തികളുടെ അടുക്കല്‍ ഒരു മലക്ക്‌ മാത്രവും വന്നേക്കാം. അവന്റെ സല്‍കര്‍മ്മത്തിന്റെ അനന്തരഫലമാണത്‌. രണ്ട്‌ പേര്‍ ഒന്നിച്ചു വരികയും ഒരാള്‍ ചോദിക്കുകയും ആവാം. പ്രസ്‌തുത ഹദീസുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഇതാണ്‌. 
കാഫിറിനോട്‌ ഖബ്‌റില്‍ ചോദ്യമില്ലെന്നത്‌ ശരിയാണോ?
                        ഈ വിഷയത്തില്‍ പണ്ഡിതമതം വ്യത്യസ്‌തമാണ്‌. ഇബ്‌നു അബ്‌ദില്‍ ബര്‍റിന്റെ അഭിപ്രായം മുഅ്‌മിനിനോടും മുനാഫിഖിനോടും മാത്രമേ ചോദ്യമുള്ളൂ എന്നാണ്‌. എന്നാല്‍ ഇമാം ഖുര്‍ത്വുബി (റ), ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരുടെ അഭിപ്രായം കാഫിരീങ്ങളോടും ചോദ്യമുണ്ട്‌ എന്ന്‌ തന്നെയാണ്‌. 
വ്യത്യസ്‌ത സ്ഥലങ്ങളിലായി ഒരേ സമയത്ത്‌ മറമാടപ്പെടുന്ന ആളുകള്‍ ഉണ്ടാകുമല്ലോ? അപ്പോള്‍ ഇവരോട്‌ രണ്ട്‌ മലക്കുകള്‍ ഒരേ സമയം ചോദിക്കുന്നതെങ്ങനെയാണ്‌?
                      ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ഒരൊറ്റ സമയത്തില്‍ വ്യത്യസ്‌തമായ സ്ഥലങ്ങളില്‍ മറമാടപ്പെട്ടവരോട്‌ രണ്ട്‌ മലക്കുകള്‍ എങ്ങനെയാണ്‌ ചോദിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി: ``ഓരോ ഖബ്‌റാളിക്കും തന്നോടാണ്‌ ചോദിക്കപ്പെടുന്നതെന്ന്‌ തോന്നിപ്പിക്കപ്പെടും വിധം മലക്കുകളുടെ ശരീര വലിപ്പം അതിന്‌ സാധ്യമാണ്‌.''. ഇമാം സുയൂഥി (റ) പറയുന്നു: എനിക്ക്‌ പറയാനുള്ളത്‌ സംരക്ഷകരായ മലക്കുകള്‍ ധാരാളമുള്ളത്‌ പോലെ ചോദ്യം ചോദിക്കുന്നതിന്‌ വേണ്ടി തയ്യാറാക്കപ്പെട്ട മലക്കുകള്‍ പലരാണെന്ന്‌ വെക്കണം. ഈ അഭിപ്രായം ശാഫിഈ പണ്ഡിതരില്‍ പെട്ട ഹലീമി പറഞ്ഞതായി പിന്നീട്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അദ്ദേഹം പറയുന്നു: ചോദ്യം കൊണ്ട്‌ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ ധാരാളം സംഘമുണ്ട്‌. ചിലര്‍ക്ക്‌ മുന്‍കര്‍ എന്നും മറ്റു ചിലര്‍ക്ക്‌ നകീര്‍ എന്നും പറയും (ശറഹുസ്സ്വുദൂര്‍ 144).
മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകള്‍ക്ക്‌ വേറെ പേരുണ്ടെന്നത്‌ ശരിയാണോ?
                      ശാഫിഈ പണ്ഡിതരില്‍ പെട്ട ഇബ്‌നു യൂനുസ്‌ പറയുന്നത്‌ മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകളുടെ പേര്‍ മുബശ്ശിര്‍ എന്നും ബശീര്‍ എന്നുമാണ്‌ (ശറഹുസ്സ്വുദൂര്‍ 44).
മറ്റൊരു സ്ഥലത്തേക്ക്‌ കൊണ്ടുപോയി മറമാടാന്‍ വേണ്ടി പെട്ടിയിലാക്കപ്പെട്ട മയ്യിത്തിനോട്‌ മറമാടാതെ ചോദിക്കപ്പെടുകയില്ലെന്നത്‌ ശരിയാണോ?
ശരിയാണെന്ന്‌ ശറഹുസ്സ്വുദൂര്‍ 146 ല്‍ കാണാം.
കള്ള്‌ കുടിച്ച്‌ മസ്‌തായി മരണപ്പെട്ട വ്യക്തി മസ്‌തുള്ളവനായിട്ടാണ്‌ മലക്കുകളെ കാണുക എന്നത്‌ ശരിയാണോ?
                       അനസ്‌ (റ) നെ തൊട്ട്‌ ഉദ്ധരണം: അവന്‍ മരണത്തിന്റെ മലക്കിനെ കാണുന്നതും മുന്‍കര്‍ നകീറിനെ കാണുന്നതും മസ്‌തുള്ളവനായിട്ടായിരിക്കും (ശറഹുസ്സ്വുദൂര്‍ 146)

ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ മരണപ്പെട്ടവര്‍ക്ക്‌ ഖബ്‌റില്‍ ചോദ്യം ഇല്ല എന്നുള്ളത്‌ ശരിയാണോ?

ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ മരണപ്പെട്ടവര്‍ക്ക്‌ ഖബ്‌റില്‍ ചോദ്യം ഇല്ല എന്നുള്ളത്‌ ശരിയാണോ?
                 ശരിയാണ്‌. ഖുര്‍ആന്‍ അവതീര്‍ണ്ണമായ ലൈലത്തുല്‍ ഖദ്‌റിലും പെരുന്നാള്‍ പോലെ ശ്രേഷ്‌ഠമാക്കപ്പെട്ട സമയങ്ങിലും മരണപ്പെട്ടവരുടെ ഖബ്‌റിലെ ചോദ്യം ഉയര്‍ത്തപ്പെടുമെന്നും പിന്നീട്‌ ഉണ്ടാവാനും സാധ്യത ഇല്ലെന്നും റൂഹുല്‍ ബയാനില്‍ കാണാം. 

Monday, 14 April 2014

അനന്തരാവകാശികള്‍

അനന്തരാവകാശികള്‍
അനന്തരാവകാശ നിയമങ്ങളെ കുറിച്ച്‌ ഖുര്‍ആനിലും ഹദീസിലും പ്രതിപാദനമുണ്ടോ?
തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫും തിരുനബി (സ്വ) യുടെ ഹദീസുകളും മറ്റും അനന്തരാവകാശ നിയമങ്ങളെ കുറിച്ച്‌ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌.
അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹദീസ്‌ വിശദീകരിക്കാമോ?
ദീനീവിജ്ഞാനം ഭൂലോകത്ത്‌ നിന്നും ഉയര്‍ത്തപ്പെടുകയും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രണ്ടാളുകള്‍ ഒരനന്തരവകാശ നിയമത്തില്‍ തര്‍ക്കിക്കുമ്പോള്‍ അവര്‍ക്കിടയില്‍ തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടാവുകയില്ല. 
ഈ അറിവ്‌ വിജ്ഞാനത്തിന്റെ പകുതിയാണെന്നും ഖിയാമം നാളാവുമ്പോള്‍ ആദ്യം ഉയര്‍ത്തപ്പെടുന്ന അറിവ്‌ ഇതാണെന്നതും ശരിയാണോ?
ശരിയാണ്‌. ഇത്‌ സംബന്ധമായി ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ശ്രദ്ധിക്കുക. ``നിങ്ങള്‍ അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം അത്‌ വിജ്ഞാനത്തിന്റെ പകുതിയാണ്‌. വേഗത്തില്‍ മറന്നു പോവുന്നതും എന്റെ സമുദായത്തില്‍ നിന്നും ആദ്യം ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന വിജ്ഞാനവുമാണത്‌''.
ചില കാര്യങ്ങളാല്‍ അനന്തരാവകാശം തടയപ്പെടുമെന്നത്‌ ശരിയാണോ?ഏതാണവ?
ശരിയാണ്‌. അനന്തരാവകാശം തടയുന്ന കാര്യങ്ങള്‍ മൂന്നാണ്‌. 
1.
അനന്തരാവകാശി പൂര്‍ണ്ണമോ ഭാഗികമോ ആയ അടിമയായിരിക്കുക.
2.
കൊലപാതകം : ഒരാള്‍ തന്റെ പിതാവിനെ അല്ലെങ്കില്‍ മകനെ അല്ലെങ്കില്‍ ഭാര്യയെ വധിച്ചാല്‍ കൊല ചെയ്യപ്പെട്ടവന്റെ അനന്തര സ്വത്തില്‍ നിന്നും ഒന്നും തന്നെ ഘാതകന്‌ ലഭിക്കുകയില്ല. 
3.
മതം വ്യത്യസ്‌തമാകല്‍ : ഉദാഹരണത്തിന്‌ ഒരാള്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മകന്‍ അമുസ്‌ലിമാണെങ്കില്‍ മകന്‌ അനന്തരാവകാശം കിട്ടുകയില്ല. 
അനന്തരാവകാശികള്‍ ആരൊക്കെയാണ്‌?
15
പുരുഷന്മാരും 10 സത്രീകളുമാണ്‌ അനന്തരാവകാശികളായി ഇസ്‌ലാം ഗണിച്ചിട്ടുള്ളത്‌.
പുരുഷന്മാര്‍ : 1.മകന്‍ 2. മകന്റെ മകന്‍ (മകന്റെ മകന്റെ മകന്‍.. ഇങ്ങനെ താഴോട്ട്‌)3. പിതാവ്‌ 4. പിതാവിന്റെ പിതാവ്‌ (പിതാവിന്റെ പിതാവിന്റെ പിതാവ്‌..ഇങ്ങനെ മേലോട്ട്‌) 5. ഒരേ മാതാവിനും പിതാവിനും പിറന്ന സഹോദരന്‍ 6. പിതാവ്‌ മാത്രം ഒത്ത സഹോദരന്‍ 7. മാതാവ്‌ മാത്രം ഒത്ത സഹോദരന്‍ 8. മാതാവും പിതാവും ഒത്ത സഹോദരന്റെ പുത്രന്‍ 9. പിതാവൊത്ത സഹോദരന്റെ മകന്‍ 10. മാതാവും പിതാവുമൊത്ത പിതൃവ്യന്‍ 11. പിതാവൊത്ത പിതൃവ്യന്‍ 12. മാതാപിതാവൊത്ത പിതൃവ്യന്റെ മകന്‍ 13. പിതാവൊത്ത പിതൃവ്യന്റെ മകന്‍ 14. ഭര്‍ത്താവ്‌ 15. അടിമയെ മോചിപ്പിച്ചവന്‍
സ്‌ത്രീകള്‍: 1. മകള്‍ 2. മകന്റെ മകള്‍ (മകന്റെ മകന്റെ മകള്‍ ...ഈ നിലയില്‍ താഴോട്ട്‌) 3. മാതാവ്‌ 4. മാതാവിന്റെ മാതാവ്‌ (ഈ രൂപത്തില്‍ മേലോട്ട്‌) 5. പിതാവിന്റെ മാതാവ്‌ (ഈ മാതാവിന്റെ മാതാവ്‌.. എന്നിങ്ങനെ മേലോട്ട്‌) 6. മാതാവും പിതാവും ഒന്നായ സഹോദരി 7. പിതാവ്‌ മാത്രം ഒന്നായ സഹോദരി 8. മാതാവ്‌ മാത്രം ഒത്ത സഹോദരി 9. ഭാര്യ 10. അടിമയെ മോചിപ്പിച്ചവള്‍ (ഇആനത്ത്‌).
ഒരാള്‍ (ഭാര്യ) മരണപ്പെട്ടപ്പോള്‍ അനന്തരം കിട്ടാവുന്ന പുരുഷന്മാരും ജീവിച്ചിരിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ലെന്നത്‌ ശരിയാണോ?
ശരിയാണ്‌. ചിലര്‍ ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ അനന്തരം ഇല്ല (മകന്‍ ഉണ്ടായാല്‍ മകന്റെ മകന്‌ കിട്ടുകയില്ല. പിതാവ്‌ ഉണ്ടായാല്‍ പിതാവിന്റെ പിതാവിന്‌ അനന്തരം ഇല്ല) അഥവാ മേല്‍പ്പറഞ്ഞ പുരുഷന്മാരില്‍ നിന്നും ആകെ മന്ന്‌ പേര്‍ മാത്രമായിരിക്കും സ്വത്തിന്‌ അവകാശി. 1. മകന്‍ 2. പിതാവ്‌ 3. ഭര്‍ത്താവ്‌ (ഇആനത്ത്‌).
ആരാലും തടയപ്പെടാത്ത സ്‌ത്രീകള്‍ ആരൊക്കെയാണ്‌?
മകള്‍, മകന്റെ മകള്‍, ഉമ്മ, ഭാര്യ, മാതാവും പിതാവുമൊത്ത സഹോദരി (ഇആനത്ത്‌).
അഥവാ പിതാവ്‌, മകന്‍, ഭര്‍ത്താവ്‌ എന്നീ മൂന്ന്‌ പുരുഷന്മാരുടെയും മാതാവ്‌, മകള്‍, ഭാര്യ എന്നീ മൂന്ന്‌ സ്‌ത്രീകളുടെയും അനന്തരാവകാശം തടയപ്പെടുകയില്ല. 
അവകാശികളെ എത്രയായി തരം തിരിക്കാം?
രണ്ടായി തരം തിരിക്കാം. 1. ഫര്‍ള്വുകാര്‍ (അഥവാ എട്ടിലൊന്ന്‌, രണ്ടിലൊന്ന്‌ എന്നിങ്ങനെ നിശ്ചിത ഓഹരിയുടെ അവകാശികള്‍)
2.
അസ്വബക്കാര്‍ : അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിഞ്ഞ്‌ ബാക്കി മുഴുവന്‍ സ്വത്തോ നിശ്ചിത ഓഹരിക്കാരില്ലെങ്കില്‍ സ്വത്ത്‌ മുഴുവനായിട്ടോ ലഭിക്കുന്നവര്‍. അഥവാ നിശ്ചിത ഓഹരി ഇല്ലാത്തവര്‍.
ഏതെല്ലാം ഓഹരികളാണ്‌ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌?
ആകെ സ്വത്തിന്റെ പകുതി, നാലിലൊന്ന്‌, എട്ടിലൊന്ന്‌, മൂന്നില്‍ രണ്ട്‌, മൂന്നിലൊന്ന്‌, ആറിലൊന്ന്‌ (ഫത്‌ഹുല്‍ മുഈന്‍)
അനന്തരാവകാശം തടയപ്പെടല്‍ എത്ര തരത്തിലാണ്‌?
രണ്ട്‌ തരത്തില്‍. 1. ഹജ്‌ബുല്‍ ഹിര്‍മാന്‍ (പൂര്‍ണ്ണമായും തടയപ്പെടല്‍). 2. ഹജ്‌ബുല്‍ നുഖ്‌സ്വാന്‍ അഥവാ ഭാഗികമായി തടയപ്പെടല്‍. 
മാതാവിന്റെ പിതാവ്‌, മകളുടെ സന്താനങ്ങള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കാര്‍ക്ക്‌ ഓഹരി ഇല്ലേ?
ഇല്ല. ഇവര്‍ ദവുല്‍ അര്‍ഹാം (അടുത്ത ബന്ധുക്കള്‍) എന്നാണ്‌ അറിയപ്പെടുന്നത്‌. അഥവാ നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും അല്ലാത്ത അടുത്ത ബന്ധുക്കള്‍. ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഓഹരിക്കാരോ അസ്വബക്കാരോ ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളായ ദവുല്‍ അര്‍ഹാമുണ്ടെങ്കില്‍ അനന്തരാവകാശം ഇല്ലെന്നാണ്‌ ശാഫിഈ മദ്‌ഹബ്‌. ആ മുതല്‍ ബൈത്തുല്‍ മാലിലേക്ക്‌ നീക്കം ചെയ്യണം. 
ദവുല്‍ അര്‍ഹാം എത്ര പേരാണ്‌?
11
പേരാണ്‌. 1. മകളുടെ സന്താനങ്ങള്‍ 2. സഹോദരിയുടെ സന്താനങ്ങള്‍ 3. സഹോദരന്റെ മകള്‍ 4. പിതൃവ്യന്റെ പെണ്‍മക്കള്‍ 5. മരണപ്പെട്ട വ്യക്തിയുടെ പിതാവിന്റെ മാതാവൊത്ത സഹോദരന്‍ 6. മാതൃസഹോദരന്‍ 7. മാതൃസഹോദരി 8. പിതൃസഹോദരി 9. മാതാവിന്റെ പിതാവ്‌ 10. മാതാവിന്റെ പിതാവിന്റെ മാതാവ്‌ 11. ഉമ്മയൊത്ത സഹോദരന്റെ സന്താനങ്ങള്‍.
പരസ്‌പരം അനന്തരമെടുക്കുന്നവര്‍ ഒരു അപകടത്തില്‍ മരണപ്പട്ടാല്‍ എങ്ങനെയാണ്‌ സ്വത്ത്‌ ഓഹരി ചെയ്യേണ്ടത്‌?
പരസ്‌പരം അനന്തരം എടുക്കുന്ന വ്യക്തികള്‍ -ഉദാഹരണത്തിന്‌ മകന്‍-പിതാവ്‌, ഭാര്യ-ഭര്‍ത്താവ്‌ എന്നിങ്ങനെ - ഒരു അപകടത്തില്‍ കൂട്ടമരണം സംഭവിക്കുകയും ആര്‌ ആദ്യം മരിച്ചു എന്നറിയാതെ വരികയും ചെയ്‌താല്‍ മരണപ്പെട്ടവര്‍ പരസ്‌പരം അനന്തരം എടുക്കുകയില്ല. അവരുടെ സ്വത്ത്‌ ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക്‌ ഉള്ളതാണ്‌. മരണം വ്യത്യസ്‌ത സമയങ്ങളിലാണെന്ന്‌ ബോധ്യപ്പെടുകയും ആദ്യം മരിച്ചയാള്‍ ആരെന്ന്‌ വ്യക്തമാകുകയും ചെയ്‌താല്‍ ആദ്യം മരിച്ചയാളുടെ അനന്തരസ്വത്തില്‍ രണ്ടാമത്‌ മരണപ്പെട്ടയാള്‍ അവകാശിയാകും. രണ്ടാമത്‌ മരിച്ചയാളുടെ അവകാശത്തിന്‌ ആദ്യം മരണപ്പെട്ടയാള്‍ അര്‍ഹനാവുകയില്ല.
അലി (റ) ന്റെ മകള്‍ ഉമ്മുകുല്‍സുമും (റ) മകന്‍ സൈദും ഒരേ ദിവസമാണ്‌ മരണപ്പെട്ടതെന്നും ആദ്യം മരണപ്പെട്ടത്‌ ആരെന്ന്‌ മനസ്സിലാക്കാത്തത്‌ കൊണ്ട്‌ മഹതിയുടെ സ്വത്തില്‍ മകനോ മകന്റെ സ്വത്തില്‍ മഹതിയോ അനന്തരാവകാശിയായില്ലെന്ന്‌ ഹാകിം റിപ്പോര്‍ട്ട്‌ ചെയ്‌ത സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്‌. (അസ്‌നല്‍ മത്വാലിബ്‌)
പരസ്‌പരം അനന്തരം എടുക്കുന്നവര്‍ പിണങ്ങിക്കഴിഞ്ഞവരാണെങ്കില്‍ ഒരാള്‍ മരിച്ചാല്‍ അയാള്‍ സ്വത്തിന്‌ അവകാശിയാകുമോ?
പിണക്കം അനന്തരത്തെ തടയുന്ന ഒന്നല്ല. 
ബിഗ്‌യയില്‍ പറയുന്ന ഒരു മസ്‌അല ശ്രദ്ധിക്കുക: ഒരാള്‍ ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു. ഇവളുടെ ശരീരം അവന്‌ തയ്യാറാക്കി കൊടുത്തില്ല. അങ്ങനെ രണ്ടാലൊരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്നയാള്‍ അനന്തരം എടുക്കും (ബിഗ്‌യ 181).

അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?


അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?

                 ഈ വിഷയത്തില്‍ ഉളുഹിയ്യത്തിന്റെ നിയമം തന്നെയാണ്‌ അഖീഖയുടേയും (അസ്‌നല്‍ മത്വാലിബ്‌, മിന്‍ഹാജ്‌). അപ്പോള്‍ നേര്‍ച്ചയാക്കപ്പെട്ടതല്ലെങ്കില്‍ ഭക്ഷിക്കാവുന്നതാണ്‌. ബറക്കത്തിന്‌ വേണ്ടി അല്‍പം മാത്രമെടുത്ത്‌ ബാക്കി മുഴുവന്‍ ധര്‍മ്മം ചെയ്യലാണ്‌ ഏറ്റവും ഉത്തമം. എടുക്കുന്നത്‌ കരളില്‍ നിന്നാവലും അഖീഖയുടെ മൂന്നില്‍ ഒരു ഭാഗത്തേക്കാള്‍ കവിയാതിരിക്കലും ശ്രേഷ്‌ഠമാണ്‌. നേര്‍ച്ചയാക്കപ്പെട്ടതാണെങ്കില്‍ അറുക്കുന്നവനും അവന്റെ ആശ്രിതരും അതില്‍ നിന്ന്‌ ഒന്നും എടുക്കാന്‍ പാടില്ല. അത്‌ മുഴുവനും പാവപ്പെട്ടവര്‍ക്ക്‌ ധര്‍മ്മം ചെയ്യേണ്ടതാണ്‌. (ഫത്‌ഹുല്‍ മുഈന്‍).

ജംഉം ഖസ്‌റും

കപ്പല്‍ ജോലിക്കാരന്റെ ജംഉം ഖസ്‌റും

                 ഇസ്‌ലാം ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും മതമാണ്‌. ദുരിതങ്ങളും ദുരന്തങ്ങളം സംഭവിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ പ്രത്യേകം പരിഗണിച്ച്‌ സമാശ്വാസവും ലഘൂകരണവും നല്‍കി ഉമ്മത്തിന്‌ വിശാലതയുടെ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന പ്രവണത ഇസ്‌ലാമിലെ നിയമസംഹിതകളില്‍ ധാരാളം കാണാം. ഈ ഇനത്തില്‍ ശ്രദ്ധേയമായ ഒന്നാണ്‌ യാത്രാ വേളകളിലെ ഫര്‍ള്വ്‌ നിസ്‌കാരങ്ങളില്‍ ജംഉം ഖസ്‌റും അനുവദനീയമാക്കിയ ഫിഖ്‌ഹ്‌ നിയമം.
 
തിരുദൂതര്‍ (സ്വ) ഉണര്‍ത്തി: ``യാത്ര ദുരിതമാണ്‌''. അതായത്‌ സ്വദേശം വിട്ടുള്ള പ്രയാണങ്ങള്‍, അപരിചിത സ്ഥലത്ത്‌ കൂടിയുള്ള സഞ്ചാരം, മുന്നറിവില്ലാത്ത സഹയാത്രികര്‍, ഏകാന്തത, അവശ്യവസ്‌തുക്കളുടെ ദൗര്‍ലഭ്യത എന്നിത്യാദി കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സാധാരണക്കാരന്‍ മാനസികമായി പരിഭ്രമചിത്തനാകുമെന്നതില്‍ സന്ദേഹമില്ല.
ഈ സാഹചര്യങ്ങള്‍ മുഖവിലക്കെടുത്ത്‌ അവന്റെ യാത്ര സന്തോഷകരവും ആരാധനകള്‍ സംതൃപ്‌തവുമായിത്തീരുന്നതിന്‌ യാത്രക്കാരന്‌ സോപാധികമായി നല്‍കിയ ഇളവുകളാണ്‌ ജംഉം ഖസ്‌റും. 
അതിന്റെ ഉപാധികള്‍ അനുവദനീയമായ യാത്രയാവുക, വ്യക്തമായ ഉദ്ദേശ്യത്തിന്‌ വേണ്ടിയാവുക, കൃത്യമായ ലക്ഷ്യസ്ഥാനമുണ്ടാവുക, നിശ്ചിത ദൂര പരിധിയുള്ള ദീര്‍ഘയാത്രയാവുക എന്നിവയാണ്‌.
അനുവദനീയമായ യാത്ര എന്നാല്‍ യാത്രാ ലക്ഷ്യം ഹലാലായതായിരിക്കണം. അഥവാ നിര്‍ബന്ധമോ സുന്നത്തോ ആയ കര്‍മ്മങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര, കച്ചവടം, ചികിത്സ, വ്യവഹാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര. ഇതെല്ലാം അനുവദനീയമായ യാത്രയുടെ ഗണത്തില്‍ പെടും. 
രക്ഷിതാക്കളുടെ സമ്മതമില്ലാത്ത സന്താനങ്ങളുടെ യാത്രയും ഭര്‍ത്താവിന്റെ അനുമതി കൂടാതെയുള്ള ഭാര്യയുടെ യാത്രയും വിവാഹബന്ധം ഹറാമായ രക്തബന്ധമുള്ള പുരുഷന്റെയോ ഭര്‍ത്താവിന്റെയോ സാന്നിദ്ധ്യമില്ലാതെയുള്ള സ്‌ത്രീകളുടെ യാത്രയും ഹറാമായ യാത്രയുടെ ഇനത്തില്‍ പെടും. എന്നാല്‍ വിശ്വസ്‌തായ സ്‌ത്രീയോട്‌ കൂടെയോ സ്വശരീരത്തിന്റെ മേല്‍ നിര്‍ഭയമുണ്ടെങ്കില്‍ തനിച്ചോ നിര്‍ബന്ധമായ ഹജ്ജ്‌ നിര്‍വ്വഹിക്കാനുള്ള യാത്രയും സ്‌ത്രീകള്‍ക്ക്‌ അനുവദനീയമാണ്‌. കടം കൊടുക്കാനുള്ള വ്യക്തി കടം കൊടുക്കപ്പെടേണ്ടയാളുടെ സമ്മതം വാങ്ങാതെയുള്ള യാത്രയും നിരോധിക്കപ്പെട്ട യാത്രയുടെ പട്ടികയിലാണ്‌. അപ്പോള്‍ ഹലാലായ യാത്ര എന്നാല്‍ യാത്രയുടെ മുഴുവന്‍ നിബന്ധനകളും ഒത്തുകൂടിയതായിരിക്കണം എന്ന്‌ത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.
ഈ നിബന്ധനകള്‍ ഒത്ത യാത്രാവാഹനത്തിലെ യാത്രക്കാരെ പോലെ ജോലിക്കാര്‍ക്കും ഖസ്‌റും ജംഉം അനുവദനീയമാണ്‌. ഏകദേശം 132 കിലോമീറ്ററാണ്‌ ദീര്‍ഘയാത്രയില്‍ ജംഉം ഖസ്‌റും അനുവദനീയമാകുന്ന ദൂരപരിധി. എന്നാല്‍ ഏകദേശം 200 കി.മീറ്റര്‍ അധികമുള്ള യാത്രയില്‍ നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതിനേക്കാള്‍ രണ്ട്‌ റക്‌അത്ത്‌ ഖസ്‌റാക്കി നിസ്‌കരിക്കലാണ്‌ ഉത്തമം. അപ്പോഴും ജംആക്കല്‍ അനുവദനീയം തന്നെയാണ്‌. 
കപ്പല്‍ ജോലിക്കാരും കപ്പല്‍ യാത്രക്കാരെ പോലെ തന്നെ ജംഇന്റെയും ഖസ്‌റിന്റെയും ആനുകൂല്യത്തിന്‌ അര്‍ഹതപ്പെട്ടവരാണ്‌. എന്നാല്‍ മൂന്ന്‌ മര്‍ഹല (ഏകദേശം 200 കി.മീറ്റര്‍) ക്കധികം ദൂരമുള്ള യാത്രക്കാര്‍ക്ക്‌ ഖസ്‌ര്‍ പുണ്യമാണെങ്കിലും സ്വകുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കപ്പിത്താനെ പോലെയുള്ള കപ്പല്‍ ജീവനക്കാര്‍ക്കും സ്വദേശമില്ലാത്തെ സ്ഥിര യാത്രക്കാരനും നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതാണ്‌ ഉത്തമം. 

Saturday, 8 March 2014

ഇദ്ദ


ഇദ്ദ

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുക എന്നാല്‍ എന്താണ്‌?
               ഗര്‍ഭാശയം ശൂന്യമാണെന്ന്‌ അറിയാനോ അതല്ലെങ്കില്‍ തഅബ്ബുദ്‌ (ബുദ്ധിക്കും യുക്തിക്കും അതീതമായ മതകല്‍പന) എന്ന നിലയിലോ ഭര്‍ത്താവിന്റെ വേര്‍പാടില്‍ ദുഃഖിതയായി നാല്‌ മാസവും പത്ത്‌ ദിവസവും നിശ്ചിത നിബന്ധനകള്‍ക്ക്‌ വിധേയമായി കഴിഞ്ഞ്‌ കൂടുന്നതിനാണ്‌ ഇദ്ദ എന്ന്‌ പറയുന്നത്‌ (ഫത്‌ഹുല്‍ മുഈന്‍).
ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ എത്ര ദിവസം ഇദ്ദ ഇരിക്കണം?
                   ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ ഇദ്ദയിരിക്കണം. ഗര്‍ഭിണിയല്ലെങ്കില്‍ നാല്‌ മാസവും പത്ത്‌ ദിവസവും ഇദ്ദയിരിക്കണം. (അസ്‌നല്‍ മതാലിബ്‌).
കല്ലായി കോലം മറിക്കപ്പെട്ട ഭര്‍ത്താവിന്റെ പേരില്‍ ഇദ്ദ ഇരിക്കണോ?
മരണത്തിന്റെ ആശയത്തില്‍ പെട്ടതാണ്‌ കല്ലായി കോലം മറിക്കല്‍. (അസ്‌നല്‍ മതാലിബ്‌).
മാസം പരിഗണിക്കുന്നത്‌ ഇംഗ്ലീഷ്‌ കണക്കാണോ അറബി കണക്കാണോ?
             അറബി കണക്ക്‌ പ്രകാരമാണ്‌. അഥവാ ചന്ദ്ര മാസ കണക്ക്‌ പ്രകാരം. 

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
              ഭംഗിയുള്ള വസ്‌ത്രങ്ങളും സുഗന്ധങ്ങളും രാത്രിയിലാണെങ്കില്‍ പോലും ഒഴിവാക്കണം. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്‌ തുടങ്ങി ലോഹങ്ങള്‍ കൊണ്ടോ മറ്റോ നിര്‍മ്മിതമായ ഏത്‌ ആഭരണങ്ങളും ഒഴിവാക്കണം. ചെറിയ മോതിരമായാലും പുറത്ത്‌ വെളിവാകാത്ത തരത്തില്‍ വസ്‌ത്രത്തിന്‌ താഴെയാണെങ്കിലും അവ ഒഴിവാക്കണം. കറുത്തവളാണെങ്കിലും ശരി കണ്ണെഴുതല്‍, സുറുമ ഇടല്‍ ഒഴിവാക്കണം. തലമുടിയിലും താടിരോമമുണ്ടെങ്കില്‍ അതിലും എണ്ണ തേക്കാന്‍ പാടില്ല. തലയല്ലാത്ത മറ്റു സ്ഥലങ്ങളില്‍ എണ്ണ തേക്കല്‍ കുഴപ്പമില്ല. ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ അവളുണ്ടായിരുന്ന ഭവനത്തില്‍ തന്നെ കഴിഞ്ഞുകൂടണം. സ്വശരീരം തന്റെ കുട്ടി, സമ്പത്ത്‌, എന്നിവയുടെ മേല്‍ ഭയപ്പെട്ടതിന്റെ പേരിലോ വീട്‌ പൊളിയല്‍, തീ പിടിത്തം, കള്ളന്റെ ശല്യം, അയല്‍വാസികള്‍ മുഖേനെയുള്ള ബുദ്ധിമുട്ട്‌ തുടങ്ങിയ കാരണങ്ങളാല്‍ ഇദ്ദക്കാരിക്ക്‌ വീട്‌ മാറിത്താമസിക്കല്‍ അനുവദനീയമാണ്‌ (തുഹ്‌ഫ, ഫത്‌ഹുല്‍ മുഈന്‍).
ആരേയും കാണാത്ത രൂപത്തില്‍ ഇടുങ്ങിയ മുറിയില്‍ കഴിഞ്ഞു കൂടുന്ന രൂപം ഇദ്ദയ്‌ക്കുണ്ടോ?
             ഈ രൂപം ഇസ്‌ലാമിലില്ല. എന്നാല്‍ ജാഹിലിയ്യ കാലത്ത്‌ ഭര്‍തൃ വിയോഗ ഇദ്ദക്ക്‌ വിചിത്രമായ ചില രൂപങ്ങള്‍ ഉണ്ടായിരുന്നതായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഒരു ഇടുങ്ങിയ മുറിയില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്‌ത്രം മാത്രമേ ധരിക്കാവൂ. ഇങ്ങനെ ഒരു വര്‍ഷം ആ ഇടുങ്ങിയ മുറിയില്‍ കഴിയണം. വര്‍ഷം തികയുമ്പോള്‍ കഴുതയെയോ ആടിനെയോ പക്ഷിയെയോ അവള്‍ക്ക്‌ നല്‍കപ്പെടും. അവകളെ തടവി അല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ ശരീരം തടവി അതല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ നഗ്നതയില്‍ സ്‌പര്‍ശിച്ച്‌ ഇദ്ദ തീര്‍ക്കും. ഇതിന്‌ ശേഷം അവള്‍ പുറത്തു വരുമ്പോള്‍ ഒട്ടകത്തിന്റെയോ മറ്റു ജീവിയുടെയോ ഉണക്കക്കാഷ്‌ടം അവള്‍ക്ക്‌ കൊടുക്കപ്പെടുകയും അവള്‍ അത്‌ തന്റെ മുന്നിലേക്ക്‌ എറിയും. ഇതോടെ അവളുടെ ഇദ്ദ അവസാനിക്കും. ഇതായിരുന്ന ജാഹിലിയ്യ കാലഘട്ടത്തിലെ ഭര്‍തൃവിയോഗ ഇദ്ദ. മുമ്പൊക്കെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരണം വരിക്കണമെന്ന `സതി' എന്ന ദുരാചാരവും നില നിന്നിരുന്നുവല്ലോ? ഇതിനെ അപേക്ഷിച്ച്‌ ഇസ്‌ലാമിന്റെ ഇദ്ദ എത്ര ലളിതമാണ്‌. 
ഭര്‍ത്താവിന്റെ മരണത്താല്‍ ഇദ്ദ ഇരിക്കുന്ന സ്‌ത്രീ മൈലാഞ്ചി ഇടല്‍ തെറ്റാണോ?
          തെറ്റാണെന്ന്‌ ശര്‍ഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്‌.
എന്താണ്‌ ഇഹ്‌ദാദ്‌?
               ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഭംഗിയാകല്‍, സുഗന്ധം ഉപയോഗിക്കല്‍, ആഭരണമണിയല്‍, ഭംഗിയുള്ള വസ്‌ത്രം ധരിക്കല്‍, മൈലാഞ്ചിയിടല്‍, സുറുമയിടല്‍, കണ്‍മഷിയിടല്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനാണ്‌ ഇഹ്‌ദാദ്‌ എന്ന്‌ പറയുന്നത്‌. ഇതിന്‌ ചടഞ്ഞിരിക്കല്‍ എന്നും പറയാം.
ചടഞ്ഞിരിക്കേണ്ട സ്‌ത്രീ കന്യകയോ ചെറുപ്പമോ ആയാലും വിധി ഒന്നാണോ?
ഭര്‍ത്താവുമായി ലൈംഗികമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ചെറുപ്പമായാലും അല്ലെങ്കിലും എല്ലാം വിധി ഒന്ന്‌ തന്നെയാണ്‌ (ശറഹ്‌മുസ്‌ലിം).
ഭര്‍ത്താവിന്റെ പേരിലുള്ള ഇഹ്‌ദാദിന്റെ വിധി എന്ത്‌?
അത്‌ നിര്‍ബന്ധമാണ്‌. (ശര്‍ഹ്‌ മുസ്‌ലിം)
ഭംഗിയാകല്‍ ഒഴിവാക്കുന്നത്‌ എന്തിനാണ്‌?
              ഒരു സ്‌ത്രീ സൗന്ദര്യം പ്രകടിപ്പിക്കേണ്ടത്‌ തന്റെ ഭര്‍ത്താവിന്റെ മുന്നിലാണ്‌. എത്രത്തോളം അവള്‍ക്ക്‌ ഭര്‍ത്താവിന്‌ വേണ്ടി ഭംഗിയാകാമോ അത്രത്തോളം അവള്‍ക്ക്‌ ഭംഗിയാകാം. തന്നോടൊപ്പം കഴിഞ്ഞ, തന്റെ സൗന്ദര്യം ആസ്വദിച്ചിരുന്ന ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ ഇഹ്‌ദാദിന്റെ ഭാഗമായി അതിന്റെ നേരെ എതിര്‌ നിയമമാക്കപ്പെട്ടതാണ്‌. 
ഭര്‍ത്താവല്ലാത്തവരുടെ മേല്‍ ഇഹ്‌ദാദ്‌ അനുവദനീയമാണോ?
               മകന്‍, പിതാവ്‌, സഹോദരന്‍ തുടങ്ങിയവര്‍ മരണപ്പെടുമ്പോഴും ഇഹ്‌ദാദ്‌ അനുവദനീയമാണ്‌. പക്ഷേ, മൂന്ന്‌ ദിവസത്തില്‍ കൂടാന്‍ പാടില്ല. നബി (സ്വ) തങ്ങള്‍ പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്‌ത്രീക്ക്‌ തന്റെ ഭര്‍ത്താവല്ലാത്ത മറ്റൊരാളുടെ പേരില്‍ മൂന്ന്‌ ദിവസത്തേക്കാള്‍ കൂടുതല്‍ ഇഹ്‌ദാദ്‌ അനുവദനീയമല്ല. 
ഇത്‌ അല്‍പം കടന്ന നിയമമാണെന്ന്‌ ചിലരെങ്കിലും പറയുന്നു?
അല്ലാഹുവും റസൂലും പറഞ്ഞതിനെ നിസ്സാരവല്‍ക്കരിക്കുന്നത്‌ ദീനില്‍ നിന്നും പുറത്താകാന്‍ കാരണമാണ്‌. ഇസ്‌ലാം ഇത്‌ നിയമമാക്കുന്നതിന്‌ മുമ്പ്‌ ഒരു കൊല്ലമാണ്‌ ഈ ഇഹ്‌ദാദ്‌ നടന്ന്‌ വന്നിരുന്നത്‌ എന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക. 

അന്യമതസ്ഥരുമായുള്ള വിവാഹബന്ധത്തിന്റെ വിധി എന്ത്‌?

അന്യമതസ്ഥരുമായുള്ള വിവാഹബന്ധത്തിന്റെ വിധി എന്ത്‌? അവര്‍ക്കിടയില്‍ ജനിക്കുന്ന മക്കള്‍ മുസ്‌ലിമായി ഗണിക്കപ്പെടുമോ? അവരുടെ അമലുകള്‍ സ്വീകാര്യമാണോ?
                ഒരു മുസ്‌ലിം സ്‌ത്രീയെ അന്യമതസ്ഥര്‍ക്ക്‌ വിവാഹം ചെയ്‌തു കൊടുക്കല്‍ ഹറാമാണെന്നത്‌ ഉമ്മത്തിന്റെ ഏകകണ്‌ഠമായ വിധിയാണ്‌. മുസ്‌ലിം പുരുഷന്‍ പ്രത്യേക നിബന്ധനയൊത്ത വേദക്കാരല്ലാത്ത ജൂത-ക്രിസ്‌ത്യാനികള്‍ അന്യമതസ്ഥയെ വിവാഹം ചെയ്യലും ഹറാമും അസാധുവുമാണ്‌. 
വിവാഹബന്ധത്തിലുള്ള തടസ്സങ്ങളില്‍ പെട്ടതാണ്‌ സത്യനിഷേധം (കുഫ്‌റ്‌). അതിനാല്‍ ഇരുവേദക്കാരല്ലാത്തവരുമായുള്ള വിവാഹബന്ധം ഹറാമാണ്‌ (അസ്‌നല്‍ മത്വാലിബ്‌). വിവാഹം ചെയ്യപ്പെടുന്ന സ്‌ത്രീ മുസ്‌ലിമായവളോ തനിച്ച വേദക്കാരിയോ ആരല്‍ നിബന്ധനയാണ്‌. അതിനാല്‍ തന്റെ പൂര്‍വ്വ പിതാവ്‌ മൂസാ നബി (അ) യുടെ ശരീഅത്തില്‍ പ്രവേശിച്ചത്‌ ഈസാ നബി (അ) യുടെ പ്രവാചകത്വത്തിന്‌ ശേഷം അറിയപ്പെടാതിരിക്കണമെന്ന നിബന്ധനയോടെ ഇസ്‌റാഈലീ സ്‌ത്രീയെയും അവളുടെ പൂര്‍വ്വ പിതാവ്‌ ഈസാനബി (അ) യുടെ പ്രബോധനത്തിന്‌ മുമ്പ്‌ മൂസാ നബി (അ) യുടെ ശരീഅത്തില്‍ പ്രവേശിച്ചവനാണെന്ന അറിയപ്പെടണമെന്ന നിബന്ധനയോടെ ഇസ്‌റാഈല്യര്‍ അല്ലാത്ത സ്‌ത്രീയെയും ഒരു മുസ്‌ലിമിന്‌ വിവാഹം ചെയ്യല്‍ കറാഹത്തോട്‌ കൂടെയാണെങ്കിലും അനുവദനീയമാണ്‌. (ഫത്‌ഹുല്‍ മുഈന്‍). ഈ നിബന്ധനയൊക്കാത്ത വേദക്കാരിയെയോ അല്ലാത്ത അമുസ്‌ലിം സ്‌ത്രീകളെയോ ഒരു മുസ്‌ലിമിന്‌ വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ വിവാഹം ചെയ്‌താല്‍ അത്‌ അസാധുവും അവര്‍ക്കിടയിലെ ബന്ധം വ്യഭിചാരവുമാണ്‌. അവര്‍ക്കിടയിലുണ്ടാകുന്ന കുട്ടികള്‍ ജാരസന്തതികളുമാണ്‌. 
ഈ അവിഹിത ബന്ധത്തില്‍ പെണ്ണ്‌ മുസ്‌ലിമും പുരുഷന്‍ ഇതര മസ്ഥനുമാണെങ്കില്‍ കുട്ടി മുസ്‌ലിമായി ഗണിക്കപ്പെടും. കാരണം വ്യഭിചാരത്തില്‍ പിറന്ന കുട്ടി ഉമ്മയോടാണ്‌ ചേര്‍ക്കപ്പെടുക. കുട്ടി മുസ്‌ലിമായി പരിഗണിക്കപ്പെടുമ്പോള്‍ ഒരു മുസ്‌ലിമിന്റെ എല്ലാ നിയമങ്ങളും അവന്‌ ബാധകവും അവന്റെ അമലുകള്‍ സ്വീകാര്യവുമാണ്‌. അവന്‍ മരിച്ചാല്‍ അവന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കുകയും അനുബന്ധ കര്‍മ്മങ്ങള്‍ നടത്തുകയും മുസ്‌ലിംകളെ മറവ്‌ ചെയ്യപ്പെടുന്ന സ്ഥലത്ത്‌ തന്നെ മറവ്‌ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ്‌. കുറ്റകരമായ അവന്റെ ജനനത്തിന്‌ അവന്‍ കുറ്റക്കാരനല്ല. ഇബ്‌നു അബ്‌ദില്‍ ബര്‍റ്‌ (റ) പറഞ്ഞു: മുസ്‌ലിമായ ജാരസന്തതിയുടെ മേല്‍ നിസ്‌കരിക്കേണ്ടതില്ലെന്ന്‌ ബഹു. ഖതാദ (റ) അല്ലാതെ മറ്റാരും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്‌ഹുല്‍ ബാരി). പുരുഷന്‍ മുസ്‌ലിമും പെണ്ണ്‌ അന്യമതസ്ഥയുമാണെങ്കില്‍ കുട്ടിയെ മുസ്‌ലിമായി പരിഗണിക്കപ്പെടുകയില്ല. കാരണം ജാരസന്തതികള്‍ പുരുഷനോട്‌ ബന്ധം ചേര്‍ക്കപ്പെടുകയില്ല. മറിച്ച്‌ സ്‌ത്രീയുടെ മതക്കാരനായിട്ടാണ്‌ ഗണിക്കപ്പെടുക. (ഫതാവാ റംലി).

മയ്യിത്ത്‌ നിസ്‌കരിക്കാന്‍ വസ്വിയ്യത്ത്‌




ഒരാള്‍ തന്റെ മയ്യിത്ത്‌ നിസ്‌കരിക്കാന്‍ അന്യനായ ഒരാളോട്‌ വസ്വിയ്യത്ത്‌ ചെയ്‌താല്‍ വസ്വിയ്യത്ത്‌ ചെയ്യപ്പെട്ട വ്യക്തിയാണോ അതോ അടുത്ത ബന്ധുവാണോ അയാളുടെ മയ്യിത്ത്‌ നിസ്‌കരിക്കേണ്ടത്‌?
                  തന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കാന്‍ അടുത്ത ബന്ധുവല്ലാത്ത ഒരാളോട്‌ വസ്വിയ്യത്ത്‌ ചെയ്‌താല്‍ അടുത്ത ബന്ധുവിന്‌ തന്നെ മുന്‍ഗണന നല്‍കണമെന്നതാണ്‌ പ്രബലമായ അഭിപ്രായം. ഭൂരിഭാഗം പണ്ഡിതരും ഈ അഭിപ്രായക്കാരാണ്‌. (റൗള). ഇത്തരം വസ്വിയ്യത്ത്‌ അസ്വീകാര്യമാണ്‌. കാരണം അവന്റെ മേലുള്ള നിസ്‌കാരം അടുത്ത കുടുംബക്കാരുടെയും രക്ഷിതാക്കളുടെയും അവകാശമാണ്‌. ഈ അവകാശം ഹനിച്ചു കൊണ്ടുള്ള വസ്വിയ്യത്ത്‌ നടപ്പിലാക്കപ്പെടാവുന്നതുമല്ല (ശര്‍ഹുല്‍ മുഹദ്ദബ്‌). 



അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?



അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?
                 ഈ വിഷയത്തില്‍ ഉളുഹിയ്യത്തിന്റെ നിയമം തന്നെയാണ്‌ അഖീഖയുടേയും (അസ്‌നല്‍ മത്വാലിബ്‌, മിന്‍ഹാജ്‌). അപ്പോള്‍ നേര്‍ച്ചയാക്കപ്പെട്ടതല്ലെങ്കില്‍ ഭക്ഷിക്കാവുന്നതാണ്‌. ബറക്കത്തിന്‌ വേണ്ടി അല്‍പം മാത്രമെടുത്ത്‌ ബാക്കി മുഴുവന്‍ ധര്‍മ്മം ചെയ്യലാണ്‌ ഏറ്റവും ഉത്തമം. എടുക്കുന്നത്‌ കരളില്‍ നിന്നാവലും അഖീഖയുടെ മൂന്നില്‍ ഒരു ഭാഗത്തേക്കാള്‍ കവിയാതിരിക്കലും ശ്രേഷ്‌ഠമാണ്‌. നേര്‍ച്ചയാക്കപ്പെട്ടതാണെങ്കില്‍ അറുക്കുന്നവനും അവന്റെ ആശ്രിതരും അതില്‍ നിന്ന്‌ ഒന്നും എടുക്കാന്‍ പാടില്ല. അത്‌ മുഴുവനും പാവപ്പെട്ടവര്‍ക്ക്‌ ധര്‍മ്മം ചെയ്യേണ്ടതാണ്‌. (ഫത്‌ഹുല്‍ മുഈന്‍).

Sunday, 23 February 2014

കാല്‍ കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ എഴുതുന്നതിന്റെ വിധി

കാല്‍ കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ എഴുതുന്നതിന്റെ വിധി എന്താണ്‌?
                        
രണ്ട്‌ കൈകളെ കൊണ്ടും എഴുതാന്‍ സാധിക്കാത്ത ഒരു വ്യക്തിക്ക്‌ അവന്റെ കാല്‍ കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ എഴുതാമോ? എന്ന ഒരു ചോദ്യം ഉയരുകയുണ്ടായി. അപ്പോള്‍ ശൈഖുനാ ശൗബരീ (റ) യുടെ മറുപടിയാണ്‌ അതിന്‌ നല്‍കപ്പെട്ടത്‌. അദ്ദേഹം പറഞ്ഞു: രണ്ട്‌ കൈകളെ കൊണ്ടും എഴുതാന്‍ സാധിക്കാത്ത ഈ സന്ദര്‍ഭത്തില്‍ കാല്‍ കൊണ്ട്‌ എഴുതുന്നത്‌ ഹറാമല്ല. അത്‌ വിശുദ്ധ ഖുര്‍ആനിനോടുള്ള അവഹേളനമായി കാണാന്‍ പറ്റില്ല. പൂര്‍ണ്ണ നിലയില്‍ എഴുതാന്‍ സാധിക്കുന്നതോടെ മറ്റു രീതികള്‍ അവലംബിക്കുമ്പോഴാണ്‌ നിസ്സാരപ്പെടുത്തല്‍ വരുന്നത്‌. ഇവിടെ അങ്ങനെയില്ലല്ലോ?'' (ശര്‍വാനി 1/107). മുസ്‌ഹഫിലേക്ക്‌ കാല്‍ നീട്ടല്‍ ഹറാമായതിനാല്‍ കാല്‍ കൊണ്ട്‌ ഖുര്‍ആന്‍ എഴുതലും ഹറാമാണെന്ന ചിലരുടെ വാദം അസ്വീകാര്യമാണെന്ന്‌ മേല്‍ വിവരണത്തില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. (ബുജൈരിമി). 
                               ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കല്‍ കടുത്ത ഹറാമും ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോകുന്ന കാര്യവുമാണ്‌. അതിനാല്‍ അവഹേളന രൂപത്തില്‍ അവന്‍ കാല്‍ കൊണ്ട്‌ എഴുതിയാല്‍ അത്‌ കുറ്റകരമാവുന്നതാണ്‌. കൈകള്‍ കൊണ്ട്‌ എഴുതാന്‍ സാധിക്കാതെ വന്നതിന്റെ പേരിലാണ്‌ കാല്‍ കൊണ്ട്‌ എഴുതിയതെങ്കില്‍ അത്‌ അനുവദനീയുമാണെന്ന്‌ സാരം.

തിരുനബി (സ്വ) തങ്ങളുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനും പ്രസ്‌തുത ദിവസം പുണ്യദിനമായി ആചരിക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?

തിരുനബി (സ്വ) തങ്ങളുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനും പ്രസ്‌തുത ദിവസം പുണ്യദിനമായി ആചരിക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?

                        തീര്‍ച്ചയായും ഉണ്ട്‌. അബൂ ഖതാദ (റ) യെ തൊട്ട്‌ നിവേദനം: നബി (സ്വ) തങ്ങളോട്‌ ഒരാള്‍ ചോദിച്ചു: ``അല്ലാഹുവിന്റെ തിരുദൂതരേ! തിങ്കളാഴ്‌ച ദിവസം നോമ്പെടുക്കുന്നതിനെ സംബന്ധിച്ച്‌ ഒന്ന്‌ പറഞ്ഞുതരുമോ? നബി (സ്വ) പറഞ്ഞു: അന്നാണ്‌ ഞാന്‍ ജനിച്ചത്‌. എനിക്ക്‌ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന്‌ തന്നെ'' (മുസ്‌ലിം, അബൂദാവൂദ്‌). 
തിരുനബി (സ്വ) തങ്ങളുടെ സമീപത്ത്‌ വെച്ച്‌ രണ്ട്‌ പെണ്‍കുട്ടികല്‍ പാട്ട്‌ പാടി സന്തോഷം പ്രകടിപ്പിച്ച ഹദീസ്‌ വിശകലനം ചെയ്‌തു കൊണ്ട്‌ ബഹുമാനപ്പെട്ട ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി (റ) എഴുതുന്നു: ആഘോഷ ദിനങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുന്നത്‌ സദാചാരമാണെന്നതിന്‌ ഈ ഹദീസ്‌ തെളിവാണ്‌. തുടര്‍ന്ന്‌ പറയുന്നു: ആഘോഷ ദിവസങ്ങളില്‍ കളിച്ചു കൊണ്ട്‌ സന്തോഷം പ്രകടിപ്പിക്കുക എന്ന ആശയത്തിന്‌ അനസ്‌ (റ) നെ തൊട്ട്‌ ഇമാം അബൂദാവൂദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ ശക്തി നല്‍കുന്നുണ്ട്‌. ``അനസ്‌ (റ) പറഞ്ഞു: നബി (സ്വ) തങ്ങള്‍ മദീനയിലേക്ക്‌ വന്ന ദിവസം സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്‌ ഹബ്‌ശക്കാര്‍ ചാട്ടുളി കൊണ്ട്‌ കളിച്ചു''. തിരുനബി (സ്വ) യുടെ ആഗമനദിവസം പെരുന്നാള്‍ ദിവസത്തേക്കാള്‍ അവര്‍ക്ക്‌ ആദരണീയമായിരുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ല. (ഫത്‌ഹുല്‍ ബാരി). 
മേല്‍ വിവരിച്ചതില്‍ നിന്നും താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്‌. 
1. നബി (സ്വ) യുടെ ജനിച്ച ദിനം പുണ്യദിനമായി നബി (സ്വ) ആചരിച്ചു. 

2. നോമ്പെടുത്തുകൊണ്ട്‌ നബി (സ്വ) ആ സന്തോഷം പ്രകടമാക്കി.
3. നബി (സ്വ) മദീനയില്‍ വന്ന ദിവസം വരെ ഹബ്‌ശക്കാര്‍ സന്തോഷത്തിന്റെ സുദിനമാക്കി മാറ്റി 4. പെരുന്നാളിനേക്കാള്‍ ആദരണീയമായിരുന്നു അവര്‍ക്ക്‌ ആ ദിനങ്ങള്‍. മേല്‍വിവരിച്ചതില്‍ നിന്നും നബി (സ്വ) യുടെ ജന്മദിനം പുണ്യദിനമായി ആചരിക്കാമെന്നും അതില്‍ സന്തോഷം പ്രകടിപ്പിക്കാമെന്നും വ്യക്തമായല്ലോ.

ഖബ്‌റുകളില്‍ നിന്നും ജനങ്ങളെ വ്യത്യസ്‌ത രൂപങ്ങളിലായിട്ടാണ്‌ മഹ്‌ശറില്‍ ഒരുമിച്ചു കൂട്ടുന്നതെന്നത്‌ ശരിയാണോ?


ഖബ്‌റുകളില്‍ നിന്നും ജനങ്ങളെ വ്യത്യസ്‌ത രൂപങ്ങളിലായിട്ടാണ്‌ മഹ്‌ശറില്‍ ഒരുമിച്ചു കൂട്ടുന്നതെന്നത്‌ ശരിയാണോ?
                ശരിയാണെന്ന്‌ ഹദീസുകള്‍ പഠിപ്പിക്കുന്നു. ഇമാം റാസി (റ), ഖുര്‍ത്വുബി (റ), ബൈള്വാവി (റ) തുടങ്ങിയ പണ്ഡിത മഹത്തുക്കള്‍ അവരുടെ തഫ്‌സീറുകളില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ കാണുക: എന്റെ ഉമ്മത്തുകളില്‍ നിന്നും പത്ത്‌ വിഭാഗം ആളുകളെ വ്യത്യസ്‌ത രൂപങ്ങളില്‍ (ഖബ്‌റുകളില്‍ നിന്നും) ഒരുമിച്ച്‌ കൂട്ടപ്പെടും. (പൂര്‍ണ്ണ) മുസ്‌ലിംകളുടെ വിഭാഗത്തില്‍ നിന്നും അല്ലാഹു അവരെ വേര്‍തിരിക്കും. ചിലരെ കുരങ്ങുകളുടെ രൂപത്തിലായിരിക്കും. ഇക്കൂട്ടര്‍ ജനങ്ങളുടെ ഇടയില്‍ ഏഷണിയുമായി നടക്കുന്നവരാണ്‌. ചിലര്‍ പന്നികളുടെ രൂപത്തിലായിരിക്കും. നിയമവിരുദ്ധമായും ഹറാമിലൂടെയും സമ്പാദിച്ച്‌ കൂട്ടിയവരാണിവര്‍. മറ്റു ചിലരെ തല കുത്തനെയുമാണ്‌. ഇവര്‍ പലിശ ഭോജികളാണ്‌. വേറൊരു കൂട്ടരെ അന്ധരായും ഒരുമിച്ചു കൂട്ടപ്പെടും. ഇവര്‍ വിധിയില്‍ അതിക്രമം കാണിക്കുന്നവരാണ്‌. ബധിരരായും മൂകരായും ഒരുമിച്ചു കൂട്ടുന്ന ചിലരുണ്ട്‌. അവര്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ കൊണ്ട്‌ ഉള്‍നാട്യം നടിക്കുന്നവരായിരിക്കും. നാവുകള്‍ കടിച്ച്‌ നെഞ്ചുവരെ നാവ്‌ നീട്ടിയും വായകളില്‍ നിന്ന്‌ ചെലം ഒലിക്കുന്നവരായും ഒരു കൂട്ടരെ ഒരുമിച്ചു കൂട്ടപ്പെടും. മറ്റുള്ളവര്‍ ഇവരുടെ ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടനുഭവപ്പെടും. പ്രവര്‍ത്തനങ്ങളോട്‌ വാക്കുകള്‍ യോജിക്കാത്ത പണ്ഡിതരും കഥ പറയുന്നവരുമാണവര്‍. കൈകാലുകല്‍ ഛേദിക്കപ്പെട്ടവരായിട്ടായിരിക്കും ചിലര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌. ഇവര്‍ അയല്‍വാസികളെ ബുദ്ധിമുട്ടിക്കുന്നവരായിരിക്കും. തീയിനാലുള്ള തടികളില്‍ ക്രൂശിക്കപ്പെട്ടവരായിട്ടാണ്‌ ചിലരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്‌. വേണ്ടതിനും വേണ്ടാത്തതിനും കുറ്റപ്പെടുത്തി അക്രമിയായ അധികാരിയിലേക്ക്‌ ജനങ്ങളെ വലിച്ചിഴക്കുന്നവരാണ്‌ ഇവര്‍. ശവത്തേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്നവരായി ചിലരെ ഒരുമിച്ചു കൂട്ടപ്പെടും. സുഖങ്ങളും ഇച്ഛകളും കൊണ്ട്‌ സുഖലോലുപരായി ജീവിച്ചരാണിവര്‍. ഇവര്‍ അല്ലാഹുവിന്റെയും ദരിദ്രരുടെയും ബാധ്യതകള്‍ വീടാത്തവരുമായിരിക്കും. അഹന്തയും പൊങ്ങച്ചവും നടിച്ച്‌ നടക്കുന്നവരെ തൊലിയോട്‌ ഒട്ടിച്ചേര്‍ന്ന താറിനാലുള്ള നീണ്ട ജുബ്ബകളെ ധരിപ്പിച്ചു കൊണ്ടായിരിക്കും. 
                      ഒരു വിഭാഗത്തെ ലഹരിബാധിതരെ പോലെ ഒരുമിച്ചു കൂട്ടപ്പെടും. അവര്‍ ആരാണ്‌?
തുഹ്‌ഫത്തുല്‍ അബ്‌റാര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത്‌ കാണുക: വലത്തോട്ടും ഇടത്തോട്ടും വീഴുന്നവരായി ലഹരി ബാധിതരെ പോലെ ഒരുമിച്ചു കൂട്ടപ്പെടുന്ന ചിലരുണ്ട്‌. അവര്‍ അല്ലാഹുവിന്റെ ബാധ്യത തടയുന്നവരാണ്‌. 
വയറുകള്‍ പര്‍വ്വതസമാനമായി ഒരുമിച്ചു കൂട്ടപ്പെടുന്നത്‌ ആരെയാണ്‌?
ചിലയാളുകളെ ഖബ്‌റുകളില്‍ നിന്ന്‌ ഒരുമിച്ചു കൂട്ടപ്പെടും. അവരുടെ വയറുകള്‍ പര്‍വ്വത സമാനമായിരിക്കും. പാമ്പുകളും തേളുകളും കൊണ്ട്‌ വയര്‍ നിറക്കപ്പെട്ടിരിക്കും. ഇവര്‍ പലിശ ഭോജികളാണ്‌. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94).
സക്കാത്ത്‌ തടയുന്നവരേയും മേല്‍പ്രകാരമാണ്‌ ഒരുമിച്ചു കൂട്ടപ്പെടുന്നതെന്നത്‌ ശരിയാണോ?
ശരിയാണ്‌. പക്ഷേ, അവരുട ശരീരം മുഴുവന്‍ തീ കൊണ്ട്‌ പൊള്ളിക്കപ്പെടും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94).
                              വായില്‍ കൂടെ തീ പുറപ്പെടുന്നവരായി ചിലരെ യാത്രയാക്കപ്പെടുന്നുവെന്നത്‌ നേരാണോ?
അതെ, നേരാണ്‌. വില്‍പന വാങ്ങലുകളില്‍ കള്ളം പറയുന്നവരാണ്‌ ഇക്കൂട്ടര്‍. അതിന്‌ പുറമെ അവരുടെ വായില്‍ നിന്നും രക്തം ഒലിക്കുകയും അവരുടെ കുടല്‍മാലകള്‍ താഴെ കിടന്ന്‌ വലിയുകയും ചെയ്യും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 95).
നാവുകളില്ലാത്ത അവസ്ഥയില്‍ ആരെയാണ്‌ ഖബ്‌റില്‍ നിന്നും ഒരുമിച്ചു കൂട്ടപ്പെടുന്നത്‌?
ഒരു വിഷയത്തില്‍ സാക്ഷി നില്‍ക്കുകയും സാക്ഷ്യത്വം ആവശ്യമാകുന്ന സന്ദര്‍ഭത്തില്‍ അത്‌ മറച്ച്‌ വെക്കുകയും ചെയ്യുന്നവരാണ്‌ അവര്‍. നാവുകളില്ലാത്തതിന്‌ പുറമേ അവരുടെ വായകളില്‍ നിന്നും രക്തവും ചലവും ഒലിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 
ഗുഹ്യഭാഗങ്ങളിലൂടെ പഴുപ്പും ചോര കലര്‍ന്ന ചലവും ഒലിക്കുന്നത്‌ ആരിലൂടെയാണ്‌?
വ്യഭിചാരികളെ കുറിച്ചാണ്‌ അപ്രകാരം പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്‌. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94). 
                                വ്യഭിചാരികളെ മറ്റേതെങ്കിലും രൂപത്തില്‍ വിചാരണക്കായി ഒരുമിച്ചു കൂട്ടപ്പെടുമോ?
നെഞ്ചിന്റെ മീതെ നാവുകള്‍ പുറപ്പെടുവിക്കപ്പെട്ടതായും അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ വലുതായും ഒരുമിച്ചു കൂട്ടപ്പെടുമെന്നും ഇത്‌ സ്വവര്‍ഗ്ഗ ഭോഗികളിലും കൂടി ഉള്ളതാണെന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം. 
യതീമുകളുടെ ധനം ഭക്ഷിക്കുന്നവരെ ഏത്‌ രൂപത്തിലായിരിക്കും ഖബ്‌റുകളില്‍ നിന്നും ഒരുമിച്ചു കൂട്ടപ്പെടുന്നത്‌?
മുഖങ്ങള്‍ കറുത്തിരുണ്ടും കണ്ണുകള്‍ കരിനീലിച്ചും വയറുകള്‍ തീ കൊണ്ട്‌ നിറക്കപ്പെട്ടതുമായിട്ടാണ്‌ യതീമുകളുടെ ധനം ഭക്ഷിക്കുന്നവരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്‌ (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 96).
കുഷ്‌ഠരോഗികളായും വെള്ളപ്പാണ്ടുകാരായും പുനരുദ്ധരിക്കപ്പെടുന്നത്‌ ആരെയാണ്‌?
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവരെ വെള്ളപ്പാണ്ടുകാരായും കുഷ്‌ഠരോഗികളായും ഒരുമിച്ചു കൂട്ടപ്പെടും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 96).
മദ്യപാനികളെ ഏത്‌ രൂപത്തിലായിരിക്കും ഖബ്‌റില്‍ നിന്നും പൂനരുജ്ജീവിപ്പിക്കുക?
കള്ളിന്റെ പാത്രങ്ങള്‍ അവരുടെ കഴുത്തിലും പാന പാത്രം അവരുടെ കൈകളിലും ബന്ധിക്കപ്പെട്ട നിലയിലാണ്‌ ഖബ്‌റുകളില്‍ നിന്നും മദ്യപാനികളെ ഒരുമിച്ചു കൂട്ടപ്പെടുന്നത്‌. ഭൂമിയിലെ ഏത്‌ ശവങ്ങളേക്കാളും ഏറ്റവും ദുര്‍ഗന്ധം വമിക്കുന്നവരുമായിരിക്കും അവര്‍. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍).
അക്രമികളെ ഏത്‌ രൂപത്തിലായിരിക്കും ഒരുമിച്ചു കൂട്ടപ്പെടുക?
                                 എങ്ങനെയാണോ ജനങ്ങളെ അവര്‍ അക്രമിച്ചത്‌ അതേ രൂപത്തിലായിരിക്കും അവരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്‌. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍).
മുഖം വെളുത്തവരായി ഖബ്‌റുകളില്‍ നിന്നും പുറപ്പെടുവിക്കുന്നത്‌ ആരൊക്കെയാണ്‌?
പതിനാലാം രാവിലെ പൗര്‍ണ്ണമിയെ പോലെ മുഖം വെളുത്തവരായി പുറപ്പെടുവിക്കുന്നവര്‍ ധാരാളം ആളുകളുണ്ട്‌. ചിലരെ ഇവിടെ കുറിക്കാം. അമ്പിയാക്കള്‍, പഠിച്ചതനുസരിച്ച്‌ സല്‍കര്‍മ്മമനുഷ്‌ഠിച്ച പണ്ഡിതര്‍, ശഹീദന്മാര്‍, ഇസ്‌ലാമിന്റെ ഉന്നമനത്തിനായി പോരാടിയ യോദ്ധാക്കള്‍, ഖുര്‍ആനിനെ വേണ്ട രൂപത്തില്‍ ആദരിച്ച സല്‍കര്‍മ്മികളായ ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍, വേദനകളും രോഗങ്ങളും മറ്റും കൊണ്ട്‌ ബുദ്ധിമുട്ടനുഭവപ്പെട്ടവര്‍, സ്ഥിരമായി വാങ്ക്‌ കൊടുക്കുന്നവര്‍, നീതിമാന്മാരായ പണ്ഡിതര്‍, രഹസ്യമായി ധര്‍മ്മം നല്‍കിയവര്‍, ജുമുഅ ദിവസത്തിന്റെ രാവിലോ പകലിലോ മരണപ്പെട്ടവര്‍, പ്രസവത്തോടെ മരണപ്പെട്ട സ്‌ത്രീ, ഭര്‍ത്താക്കന്മാരുടെ അസാന്നിദ്ധ്യത്തില്‍ തങ്ങളുടെ ഗോപ്യമാക്കേണ്ടവ സൂക്ഷിച്ചവളും ഭര്‍ത്താക്കന്മാര്‍ക്ക്‌ വഴിപ്പെട്ടവരുമായ സ്വാലിഹത്തായ ഭാര്യമാര്‍, അല്ലാഹുവിന്‌ ധാരാളമായി ദിക്‌ര്‍ ചൊല്ലിയവര്‍, നോമ്പുകാര്‍ എന്നിങ്ങനെ നീണ്ട നിരയാണ്‌ ഇക്കൂട്ടര്‍.
ഇവരുടെ ഖബ്‌റിടത്തിലേക്ക്‌ മലക്കുകള്‍ ചെല്ലുമെന്നത്‌ ശരിയാണോ?
ശരിയാണ്‌ അല്ലാഹുവിന്റെ കല്‍പന പ്രകാരം മലക്കുകള്‍ ഇവരുടെ ഖബ്‌റിടത്തില്‍ എത്തിച്ചേരുകയും ഇവരെ ആലിംഗനം ചെയ്യുകയും ചെയ്യും. ഇവര്‍ക്ക്‌ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ തയ്യാര്‍ ചെയ്‌തതിനെ സംബന്ധിച്ച്‌ ഇവരോട്‌ പറയുകയും ചെയ്യും. സുജൂദിന്റെ ഇടങ്ങളല്ലാത്ത എല്ലാ സ്ഥലങ്ങളില്‍ നിന്നും മലക്കുകള്‍ ഇവര്‍ക്ക്‌ മണ്ണ്‌ തുടച്ചു കൊടുക്കും. അപ്പോള്‍ ഖബ്‌റില്‍ ഒരു വിളിയാളം കേള്‍ക്കും. ആ മണ്ണ്‌ അവരുടെ ഖബ്‌റിലെ മണ്ണല്ല. മറിച്ച്‌ അവര്‍ നിസ്‌കരിച്ച ഇടങ്ങളിലെ മണ്ണാണ്‌. സ്വിറാത്ത്‌ വിട്ടു കടക്കും വരെയും സ്വര്‍ഗ്ഗത്തില്‍ കടക്കുന്നത്‌ വരേയ്‌ക്കും അവരെ അപ്രകാരം മണ്ണോട്‌ കൂടെ വിട്ടേക്കുക. അവരെ കാണുന്ന ഏതൊരുത്തരും അവരെന്റെ സേവകരും അടിമകളുമാണെന്ന്‌ അറിയാന്‍ വേണ്ടിയാണ്‌. 
ഖബ്‌റുകളില്‍ നിന്നും വിശന്നവരായിട്ടും ദാഹിച്ചവരായിട്ടും പുറപ്പെടുവിക്കുന്ന നോമ്പുകാര്‍ക്ക്‌ രിള്വ്‌വാന്‍ (അ) എന്ന മലക്ക്‌ അവരെ കാണുമ്പോള്‍ ഭക്ഷണം കൊടുക്കുമെന്നത്‌ ശരിയാണോ?
ശരിയാണ്‌. വിശന്നവരായിട്ടും ദാഹിച്ചവരായിട്ടും നോമ്പുകാരെ അവരുടെ ഖബ്‌റുകളില്‍ നിന്നും ഞാന്‍ പുറപ്പെടുവിച്ചു. കണ്ടാല്‍ സ്വര്‍ഗ്ഗീയ ഭക്ഷണവും പഴങ്ങളും നല്‍കണമെന്ന്‌ അല്ലാഹു രിള്വ്‌വാനോട്‌ കല്‍പിക്കും. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കുട്ടികളെ വിളിക്കും. അവര്‍ പ്രകാശത്താലുള്ള പാത്രങ്ങളുമായി രിള്വ്‌വാന്‍ (അ) ന്റെ അരികില്‍ ഒരുമിച്ചു കൂടും. ആ പാത്രത്തില്‍ സ്വര്‍ഗ്ഗീയ ഭക്ഷണ പാനീയങ്ങളും പഴവര്‍ഗ്ഗങ്ങളുമുണ്ടാകും. നോമ്പുകാരെ കാണുമ്പോള്‍ അവര്‍ക്ക്‌ അതില്‍ നിന്നും തിന്നാനും കുടിക്കാനും നല്‍കും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 97).

Monday, 6 January 2014

ഫര്‍ള്വ്‌നിസ്‌കാരങ്ങള്‍ക്ക്‌ മുമ്പും ശേഷവുമുള്ള സുന്നത്ത്‌ നിസ്‌കാരങ്ങള്‍

 
ഫര്‍ള്വ്‌നിസ്‌കാരങ്ങള്‍ക്ക്‌ മുമ്പും ശേഷവുമുള്ള സുന്നത്ത്‌ നിസ്‌കാരങ്ങള്‍ എവിടെ വെച്ച്‌ നിര്‍വ്വഹിക്കുന്നതാണ്‌ ഏറ്റവും ഉത്തമം?
                   പ്രസ്‌തുത സുന്നത്ത്‌ നിസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച്‌ നിര്‍വ്വഹിക്കുന്നതിനേക്കാള്‍ ഏറ്റവും ഉത്തമം വീട്ടില്‍ വെച്ച്‌ നിസ്‌കരിക്കലാണ്‌ (തുഹ്‌ഫ, ബിഗ്‌യ). വീട്ടിലേക്ക്‌ മാറ്റിയാല്‍ പ്രസ്‌തുത സുന്നത്ത്‌ നിസ്‌കാരം മുടങ്ങുമെന്ന ധാരണയുണ്ടായാല്‍ പള്ളി തന്നെയാണ്‌ ഉത്തമം.

റൗളാ ശരീഫിലേക്ക്‌ നോക്കിയിരിക്കല്‍

 തിരുനബി (സ) യുടെ റൗളാ ശരീഫിലേക്ക്‌ നോക്കിയിരിക്കല്‍ ഇബാദത്താണെന്ന വാദത്തിന്‌ വല്ല പിന്‍ബലവുമുണ്ടോ?
             തീര്‍ച്ചയായും ഉണ്ട്‌. കഅ്‌ബാ ശരീഫിലേക്ക്‌ നോക്കിയിരിക്കല്‍ ഇബാദത്തായത്‌ പോലെ നബി (സ) യുടെ റൗളാശരീഫിലേക്ക്‌ നോക്കിയിരിക്കലും ഇബാദത്താണ്‌. (സുബ്‌ലുല്‍ ഹുദാ 12/400).

നബി (സ) തങ്ങളുടെ വഫാത്തിന്റെ ദിനത്തെ കുറിച്ച്‌ വേദക്കാര്‍ക്കും മറ്റും വിവരമുണ്ടായിരുന്നോ?

 നബി (സ) തങ്ങളുടെ വഫാത്തിന്റെ ദിനത്തെ കുറിച്ച്‌ വേദക്കാര്‍ക്കും മറ്റും വിവരമുണ്ടായിരുന്നോ?
                    നബി (സ) യുടെ വിശേഷണങ്ങള്‍ തൗറാത്തിലും മറ്റും വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. അതെല്ലാം സാധാരണക്കാര്‍ക്ക്‌ അവരുടെ പണ്‌ഡിതര്‍ മറച്ചുവെച്ചിരുന്നു. നബി (സ) തങ്ങളുടെ ചിത്രം പോലും അവര്‍ക്ക്‌ വ്യക്തമായി അറിഞ്ഞിരുന്നുവെന്നാണ്‌ ചരിത്രം. അതില്‍ പെട്ടതാണ്‌ നബി (സ) തങ്ങളുടെ വഫാത്തിന്റെ ദിനവും. വഫാത്ത്‌ തിങ്കളാഴ്‌ചയായിരിക്കുമെന്ന്‌ അവര്‍ക്ക്‌ വ്യക്തമായി അറിയാമായിരുന്നു. ഇമാം ബുഖാരി (റ) ജരീര്‍ ബ്‌നു അബ്‌ദുല്ലാഹിയില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ്‌ ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അദ്ദേഹം പറയുന്നു ഞാന്‍ യമനിലായിരുന്നപ്പോള്‍ യമന്‍കാരായ രണ്ട്‌ പേരെ കാണാനിടയായി. അവരോട്‌ നബി (സ) യെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അവരില്‍ പെട്ട അംറ്‌ എന്ന വ്യക്തി എന്നോട്‌ പറഞ്ഞു: നീ പറയുന്നത്‌ സത്യമാണെങ്കില്‍ താങ്കളുടെ കൂട്ടുകാരന്റെ ആയുസ്സ്‌ മൂന്ന്‌ ദിവസം മുമ്പ്‌ കഴിഞ്ഞുപോയി. 
കഅ്‌ബ്‌ ബ്‌നു അദിയ്യ്‌ (റ) നെ തൊട്ട്‌ ഉദ്ധരണം: നൈസാബൂര്‍കാരുടെ കൂടെ ഞാനും നബി (സ) യുടെ അടുക്കലേക്ക്‌ എത്തി. ഞങ്ങള്‍ ഇസ്‌ലാം മതം സ്വീകരിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചെത്തി. അധികം താമസിയാതെ തിരുനബി (സ) യുടെ വഫാത്തിന്റെ വിവരമാണ്‌ ഞങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌. എന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും ദീനിന്‌ പുറത്തായി. തിരുനബി (സ) പ്രവാചകനാണെങ്കില്‍ മരിക്കുകയില്ലെന്നായിരുന്നു അവരുടെ നിലപാട്‌. നബി (സ) ക്ക്‌ മുമ്പ്‌ പല പ്രവാചകന്മാരും ഉണ്ടായിരുന്നതും അവര്‍ക്ക്‌ മരണം സംഭവിച്ചതും അവരുടെ മുമ്പില്‍ ഞാന്‍ പറഞ്ഞുനോക്കി. പക്ഷെ, ഫലം ഉണ്ടായില്ല. ഞാന്‍ ഇസ്‌ലാമില്‍ തന്നെ അടിയുറച്ച്‌ നിന്നു. പിന്നീടൊരിക്കല്‍ മദീന ലക്ഷ്യമാക്കി ഞാന്‍ യാത്രയായി. ഇടക്ക്‌ വെച്ച്‌ ഒരു പുരോഹിതനുമായി കണ്ടുമുട്ടി. ബൈബിളിന്റെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹം മറിച്ചു കാണിച്ചു തന്നു. ഞാന്‍ കണ്ടതുപോലെ തന്നെ നബി (സ) യുടെ വിശേഷണങ്ങള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്നു. ആ ഏടുകളില്‍ നബി (സ) യുടെ വഫാത്ത്‌ ദിനം രേഖപ്പെടുത്തിയിരുന്നു. ഇത്‌ കണ്ട എന്റെ ഈമാന്‍ വര്‍ദ്ധിക്കുകയാണുണ്ടായത്‌. (സുബ്‌ലുല്‍ ഹുദാ 12/268.

ആദം നബിക്ക്‌ സുജൂദ്‌ ചെയ്യാന്‍ മലക്കുകളോട്‌ കല്‍പിക്കപ്പെട്ടതെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ടോ?



നബി (സ) യുടെ പ്രകാശം ആദം നബി (അ) യുടെ നെറ്റിത്തടത്തിലുണ്ടായിരുന്നത്‌ കൊണ്ടാണ്‌ ആദം നബിക്ക്‌ സുജൂദ്‌ ചെയ്യാന്‍ മലക്കുകളോട്‌ കല്‍പിക്കപ്പെട്ടതെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ടോ?
     നിരവധി ഗ്രന്ഥങ്ങളില്‍ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്‌. യൂസുഫുന്നബ്‌ഹാനിയുടെ ജവാഹിറുല്‍ ബിഹാര്‍ 2/310 ലും ഇമാം സര്‍ഖാനിയുടെ ശര്‍ഹുസ്സര്‍ഖാനി 1/122 ലും ഇത്‌ കാണാവുന്നതാണ്‌. 

കറവക്കാരന്‍ നഖം വെട്ടല്‍ സുന്നത്തുണ്ടോ?


കറവക്കാരന്‍ (വളര്‍ത്തുമൃഗങ്ങളുടെ പാല്‍ കറക്കുന്നയാള്‍) നഖം വെട്ടല്‍ സുന്നത്തുണ്ടോ?
                       നഖം കൊണ്ട്‌ മൃഗത്തിന്‌ ബുദ്ധിമുട്ടാകാതിരിക്കാന്‍ കറവക്കാരന്‍ നഖം വെട്ടല്‍ സുന്നത്താണ്‌. ഇമാം അദ്‌റഈ (റ) പറയുന്നു: നഖങ്ങള്‍ വളരെ നീളുകയും അത്‌ മുഖേന ബുദ്ധിമുട്ടുണ്ടാവുകയും ചെയ്‌താല്‍ നഖം വെട്ടാതെ പാല്‍ കറക്കല്‍ അനുവദനീയമല്ല. ഇതാണ്‌ മുഗ്‌ നിയിയില്‍ പ്രസ്‌താവിച്ചത്‌. 

ഇതു കൂടെ

more