Saturday 8 March 2014

അന്യമതസ്ഥരുമായുള്ള വിവാഹബന്ധത്തിന്റെ വിധി എന്ത്‌?

അന്യമതസ്ഥരുമായുള്ള വിവാഹബന്ധത്തിന്റെ വിധി എന്ത്‌? അവര്‍ക്കിടയില്‍ ജനിക്കുന്ന മക്കള്‍ മുസ്‌ലിമായി ഗണിക്കപ്പെടുമോ? അവരുടെ അമലുകള്‍ സ്വീകാര്യമാണോ?
                ഒരു മുസ്‌ലിം സ്‌ത്രീയെ അന്യമതസ്ഥര്‍ക്ക്‌ വിവാഹം ചെയ്‌തു കൊടുക്കല്‍ ഹറാമാണെന്നത്‌ ഉമ്മത്തിന്റെ ഏകകണ്‌ഠമായ വിധിയാണ്‌. മുസ്‌ലിം പുരുഷന്‍ പ്രത്യേക നിബന്ധനയൊത്ത വേദക്കാരല്ലാത്ത ജൂത-ക്രിസ്‌ത്യാനികള്‍ അന്യമതസ്ഥയെ വിവാഹം ചെയ്യലും ഹറാമും അസാധുവുമാണ്‌. 
വിവാഹബന്ധത്തിലുള്ള തടസ്സങ്ങളില്‍ പെട്ടതാണ്‌ സത്യനിഷേധം (കുഫ്‌റ്‌). അതിനാല്‍ ഇരുവേദക്കാരല്ലാത്തവരുമായുള്ള വിവാഹബന്ധം ഹറാമാണ്‌ (അസ്‌നല്‍ മത്വാലിബ്‌). വിവാഹം ചെയ്യപ്പെടുന്ന സ്‌ത്രീ മുസ്‌ലിമായവളോ തനിച്ച വേദക്കാരിയോ ആരല്‍ നിബന്ധനയാണ്‌. അതിനാല്‍ തന്റെ പൂര്‍വ്വ പിതാവ്‌ മൂസാ നബി (അ) യുടെ ശരീഅത്തില്‍ പ്രവേശിച്ചത്‌ ഈസാ നബി (അ) യുടെ പ്രവാചകത്വത്തിന്‌ ശേഷം അറിയപ്പെടാതിരിക്കണമെന്ന നിബന്ധനയോടെ ഇസ്‌റാഈലീ സ്‌ത്രീയെയും അവളുടെ പൂര്‍വ്വ പിതാവ്‌ ഈസാനബി (അ) യുടെ പ്രബോധനത്തിന്‌ മുമ്പ്‌ മൂസാ നബി (അ) യുടെ ശരീഅത്തില്‍ പ്രവേശിച്ചവനാണെന്ന അറിയപ്പെടണമെന്ന നിബന്ധനയോടെ ഇസ്‌റാഈല്യര്‍ അല്ലാത്ത സ്‌ത്രീയെയും ഒരു മുസ്‌ലിമിന്‌ വിവാഹം ചെയ്യല്‍ കറാഹത്തോട്‌ കൂടെയാണെങ്കിലും അനുവദനീയമാണ്‌. (ഫത്‌ഹുല്‍ മുഈന്‍). ഈ നിബന്ധനയൊക്കാത്ത വേദക്കാരിയെയോ അല്ലാത്ത അമുസ്‌ലിം സ്‌ത്രീകളെയോ ഒരു മുസ്‌ലിമിന്‌ വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ വിവാഹം ചെയ്‌താല്‍ അത്‌ അസാധുവും അവര്‍ക്കിടയിലെ ബന്ധം വ്യഭിചാരവുമാണ്‌. അവര്‍ക്കിടയിലുണ്ടാകുന്ന കുട്ടികള്‍ ജാരസന്തതികളുമാണ്‌. 
ഈ അവിഹിത ബന്ധത്തില്‍ പെണ്ണ്‌ മുസ്‌ലിമും പുരുഷന്‍ ഇതര മസ്ഥനുമാണെങ്കില്‍ കുട്ടി മുസ്‌ലിമായി ഗണിക്കപ്പെടും. കാരണം വ്യഭിചാരത്തില്‍ പിറന്ന കുട്ടി ഉമ്മയോടാണ്‌ ചേര്‍ക്കപ്പെടുക. കുട്ടി മുസ്‌ലിമായി പരിഗണിക്കപ്പെടുമ്പോള്‍ ഒരു മുസ്‌ലിമിന്റെ എല്ലാ നിയമങ്ങളും അവന്‌ ബാധകവും അവന്റെ അമലുകള്‍ സ്വീകാര്യവുമാണ്‌. അവന്‍ മരിച്ചാല്‍ അവന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കുകയും അനുബന്ധ കര്‍മ്മങ്ങള്‍ നടത്തുകയും മുസ്‌ലിംകളെ മറവ്‌ ചെയ്യപ്പെടുന്ന സ്ഥലത്ത്‌ തന്നെ മറവ്‌ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ്‌. കുറ്റകരമായ അവന്റെ ജനനത്തിന്‌ അവന്‍ കുറ്റക്കാരനല്ല. ഇബ്‌നു അബ്‌ദില്‍ ബര്‍റ്‌ (റ) പറഞ്ഞു: മുസ്‌ലിമായ ജാരസന്തതിയുടെ മേല്‍ നിസ്‌കരിക്കേണ്ടതില്ലെന്ന്‌ ബഹു. ഖതാദ (റ) അല്ലാതെ മറ്റാരും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്‌ഹുല്‍ ബാരി). പുരുഷന്‍ മുസ്‌ലിമും പെണ്ണ്‌ അന്യമതസ്ഥയുമാണെങ്കില്‍ കുട്ടിയെ മുസ്‌ലിമായി പരിഗണിക്കപ്പെടുകയില്ല. കാരണം ജാരസന്തതികള്‍ പുരുഷനോട്‌ ബന്ധം ചേര്‍ക്കപ്പെടുകയില്ല. മറിച്ച്‌ സ്‌ത്രീയുടെ മതക്കാരനായിട്ടാണ്‌ ഗണിക്കപ്പെടുക. (ഫതാവാ റംലി).

No comments:

Post a Comment

ഇതു കൂടെ

more